ബാഴ്സലോണ: ക്രിസ്തുവിന്റെ നാമം ഏറ്റുപറഞ്ഞ് യുദ്ധം ചെയ്യാൻ കഴിയില്ലെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. യേശുക്രിസ്തുവിലുള്ള യഥാർഥ വിശ്വാസം അക്രമവുമായി ഒരിക്കലും ഇണങ്ങില്ലെന്നും മാർപാപ്പ പറഞ്ഞു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദേവാലയഗോപുരമായ ബാഴ്സലോണ നഗരത്തിലെ ഈശോയുടെ ഗോപുരം ആശീർവദിച്ച് സഗ്രാദാ ഫമിലിയ (തിരുക്കുടുംബം) ബസിലിക്കയിൽ അർപ്പിച്ച വിശുദ്ധ കുർബാനമധ്യേ നൽകിയ സന്ദേശത്തിലാണ് മാർപാപ്പ യുദ്ധത്തിനെതിരേ ശക്തമായ പ്രതികരണം നടത്തിയത്.
സമാധാനത്തിന്റെ രാജകുമാരനെ അനുഗമിക്കുന്നു എന്ന് അവകാശപ്പെട്ട് നിരപരാധികളെ കൊല്ലാൻ കഴിയില്ല. ദൈവകരുണ ചോദിക്കുന്ന വായകൊണ്ടും സ്വന്തം കൈകൊണ്ടും സ്വന്തം ഉദാസീനതകൊണ്ടും ദുഃഖിക്കുന്നവരെ തള്ളിക്കളയാൻ കഴിയില്ല. ക്രൂരതയെ തടയാത്ത വിശ്വാസം വിശ്വാസമല്ല, അത് വ്യാജമാണെന്നും പാപ്പാ പറഞ്ഞു.
ശിലകൾക്ക് ആകൃതി നൽകുന്നതും ഒരുമിച്ച് നാം വസിക്കുന്ന ഈ ഗൃഹത്തിന് അർഥം നൽകുന്നതും വിശ്വാസം തന്നെയാണ്. സഗ്രാദാ ഫമിലിയ മനുഷ്യന്റെ ബുദ്ധിശക്തിയുടെ സ്മാരകമല്ല. തലമുറകളിലൂടെ, പരാജയങ്ങളിലൂടെ, ഒരു നൂറ്റാണ്ടിന്റെ അപൂർണതകളിലൂടെ ദൈവത്തിൽ വിശ്വസിച്ചുകൊണ്ടിരുന്നതിന്റെ സ്മാരകമാണ്.
ഈ ദേവാലയം ഒരു വാസ്തുശില്പ മഹാദ്ഭുതമാണ്. എന്നാൽ അതിലുമേറെ ശിലകളാലും വർണങ്ങളാലും പ്രകാശത്താലും നിർമിതമായ ഒരു ഹൃദ്യമായ വിശ്വാസ പ്രബോധനമാണ്. നാമൊക്കെ ഈ ദേവാലയത്തിന്റെ ജീവനുള്ള ശിലകളാണ്.
ദേവാലയം അപൂർണമാണ്; നാമും അപൂർണരാണ്. ഭിത്തികൾക്ക് ഇടയിൽ ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്; ഹൃദയങ്ങൾ ഇനിയും തുറക്കാൻ കഴിയാത്ത ഭാഗങ്ങൾ ഉണ്ട്. നാമൊക്കെ ഒരു നിർമാണ പ്രക്രിയയിലാണ്, അത് നൈരാശ്യത്തിന്റെ അടയാളമല്ല, പ്രത്യാശയുടെ ലക്ഷണമാണെന്നും മാർപാപ്പ ഉദ്ബോധിപ്പിച്ചു.
സ്പെയിൻ രാജാവ് ഫിലിപ്പ് ആറാമൻ, രാജ്ഞി ലെറ്റിഷ്യ, പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് എന്നിവർ ബലിപീഠത്തിന് മുൻപിൽ ഉണ്ടായിരുന്നു. സീറോമലബാർ സഭയിൽനിന്ന് ഉജ്ജയിൻ ആർച്ച്ബിഷപ് മാർ സെബസ്റ്റ്യൻ വടക്കേൽ, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ഗ്രേറ്റ് ബ്രിട്ടൺ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവർ തിരുക്കർമങ്ങളിൽ പങ്കാളികളായി. എംഎസ്ടി സമൂഹാംഗമായ മലയാളി വൈദികൻ ഫാ. ജോബി സെബാസ്റ്റ്യൻ കാപ്പിപ്പറമ്പിൽ സഗ്രാദാ ഫമിലിയ ബസിലിക്കയിൽ അസിസ്റ്റന്റ് വികാരിയാണ്.